
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്‍റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാൻ പോകുന്നത്.
അവസാനത്തെ ഒമ്പതു വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. തര്‍ക്കത്തിന് പിന്നാലെ പോകാൻ എൽഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കപ്പൽ ഓടുന്ന അവസ്ഥയിലെത്തി. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണ്. പഴയ അഴിമതിയാരോപണം പിന്നെ ഉയര്‍ത്തിയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിലെ വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സന്ദര്‍ശനത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്‍റെ മറുപടി. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകൻ ചെറുതാകുമ്പോള്‍ തന്നെ തനിക്കൊപ്പം പല പരിപാടികളിൽ വന്നിരുന്നു. താൻ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തിൽ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam