
കോട്ടയം: കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭർതൃപിതാവും അറസ്റ്റിൽ. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി. ചോദ്യം ചെയ്യലിൽ ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന നിര്‍ണായക ഫോണ്‍ ശബ്ദരേഖയടക്കം പൊലീസിന് ലഭിച്ചു.തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ മുഖ്യമന്ത്രിക്ക് ഇന്നലെ കുടുംബം പരാതി നൽകിയിരുന്നു. ജിമ്മിയെയും തോമസിനെയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് അഡ്വ. ജിസ്മോള്‍ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.
വീട്ടിൽ വെച്ച് കുട്ടികള്‍ക്ക് വിഷം നൽകിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ നേരത്തെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam