കൊച്ചി: സിറോ മലബാർ സഭയടക്കമുളള വിവിധ ക്രൈസ്തവ സഭകളുടെ സമ്മർദത്തിനൊടുവിലാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടേറ്റെടുത്തതെന്ന് സൂചന. ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീം മതവിഭാഗങ്ങൾ കവർന്നെടുക്കുന്നെന്ന ആരോപണവുമായി സിറോ മലബാർ സഭയടക്കം അടുത്തയിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൈസ്തവ സഭകളുടെ രോഷത്തെ തണുപ്പിച്ച് അവരെ തങ്ങൾക്കൊപ്പം നിർത്താനുളള പിണറായി സർക്കാരിന്‍റെ രാഷ്ടീയ നീക്കമായിട്ടുകൂടിയാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്ത് കെസിബിസി രംഗത്തെത്തിയിട്ടുണ്ട്. ദീർഘകാലമായുള്ള ആവശ്യത്തിന്‍റെ ഫലമാണിതെന്നും കത്തോലിക്കാ മെത്രാൻ സമിതി പറയുന്നു.
അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. താനൂരിൽ നിന്ന് ജയിച്ച വി അബ്ദുൾറഹിമാന് വകുപ്പ് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സിറോ മലബാർ സഭയടക്കമുളള ക്രൈസ്തവ സഭകൾ അടുത്തകാലത്തായി പരസ്യമായി ഉന്നയിച്ച ആക്ഷേപം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പതിവായി ലീഗിനാണെന്നും അതുവഴി ന്യൂനപക്ഷ ആനൂകൂല്യങ്ങൾ അടക്കമുളളവ ഒരു പ്രത്യേക മതവിഭാഗം മാത്രം കൈവശപ്പെടുത്തുന്നുഎന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപതയടക്കം പലപ്പോഴായി ഉന്നയിച്ചത്. ഇതിന്‍റെ പേരിലാണ് സഭ യുഡിഎഫിനോട് അകന്നതും.
കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ ടി ജലീലിന് നൽകിയതിലും സിറോ മലബാർ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഏതു സർക്കാർ വന്നാലും ന്യൂനപക്ഷ ക്ഷേമം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി തീറെഴുതി കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം. ഈ പരാതി പരിഹരിക്കാനാണ് പുതിയ സർക്കാരിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചതെന്നാണ് സൂചന. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് കെസിബിസി ഒഴികെയുള്ള മറ്റ് വിവിധ സഭാ കേന്ദ്രങ്ങളുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam