
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സെക്രട്ടറിയേറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെതിരെയാണ് ചേവായൂര്‍ പൊലീസ് സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ചേര്‍ന്നുള്ള ചിത്രം എഐ നിര്‍മ്മിതമാണെന്നും ഇക്കാര്യത്തില്‍ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ സുബ്രമണ്യന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പങ്കുവെച്ചത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇതില്‍ ഒരു ഫോട്ടോ പിന്‍വലിച്ചു. ഫോട്ടോ പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. സമൂഹത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോട്ടോ പങ്കുവെച്ചെന്നാണ് എഫ്ഐആര്‍. ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കേസെന്നും സുബ്രമണ്യന്‍ പ്രതികരിച്ചു. ഒരു ഫോട്ടോ പിന്‍വലിച്ചത് കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ ഇടാനാണെന്നും സുബ്രമണ്യന്‍ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam