'ഒരാൾക്കു മാത്രം ഇളവ് വേണ്ടെന്നത് പാർട്ടി തീരുമാനം', കെകെ ശൈലജയെ ഒഴിവാക്കിയതിൽ പിണറായിയുടെ പ്രതികരണം

By Web TeamFirst Published May 19, 2021, 6:56 PM IST
Highlights

മികച്ച പ്രവർത്തനം കാഴ്ച വെച്ച പലരുമുണ്ട്. ഇളവിന് പലരും അർഹരാണ്. പുതിയ ആളുകൾക്ക് അവസരം നൽകിയെന്നതാണ് സിപിഎം നിലപാടെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ കെകെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ആളുകൾക്ക് അവസരം നൽകുകയെന്നതാണ് സിപിഎം നിലപാടെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നുമായിരുന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നു. പുതിയ ആളുകൾ വരികയെന്നതാണ് പാർട്ടിയെടുത്ത സമീപനം. മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. നന്ദിയും അറിയിക്കുന്നു. ഒരാൾക്ക് ഇളവ് കൊടുത്താൽ ഒരുപാട് പേർക്ക് അത് കൊടുക്കേണ്ടി വരും. 

ഇളവിന് പലരും അർഹരാണ്. മികച്ച പ്രവർത്തനം നടത്തിയ ഒരുപാട് പേരുണ്ട്. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ നാടും രാജ്യവും ലോകവും ശ്രദ്ധിച്ച ഒട്ടേറെ പേർ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവായത് മികവ് പരിഗണിക്കാതെയല്ല. പുതിയ ആളുകളെ കൊണ്ടുവരിക. അതായിരുന്നു കൂടുതൽ റിസ്കുള്ള കാര്യം ബഹുജനം പൂർണമായി ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ല, സദുദ്ദേശം മാത്രമേയുള്ളൂ. കൊവിഡ് പ്രതിരോധ പ്രവർത്തനം കൂട്ടായാണ് നടക്കുന്നത്. നല്ല മികവോടെ തുടർന്നും മുന്നോട്ട് പോകുമെന്നും പിണറായി കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!