'പാർട്ടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചു, പ്രക്ഷോഭകാരി'; കോടിയേരിയുടെ ഓർമകളിൽ മുഖ്യമന്ത്രി

Published : Oct 01, 2025, 12:17 PM IST
kodiyeri pinarayi

Synopsis

അന്തരിച്ച മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തിൽ  അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. 

തിരുവനന്തപുരം: അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിച്ചു. സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നു. സംഘടനാ കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു മുഖമുദ്ര.

തലശ്ശേരി കലാപസമയത്ത് വിദ്യാർത്ഥി നേതാവായിരുന്ന ബാലകൃഷ്ണൻ പാർടി സഖാക്കൾക്കൊപ്പം സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ വേട്ടയാടലിനാണ് ഇരയായത്. ഭരണകൂട ഭീകരതയെ ചെറുത്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതൃത്വമായി കോടിയേരി മാറി.

സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരി. പാർടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ച അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ പാർടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതു മുതൽ പാർടി സംസ്ഥാന കേന്ദ്രത്തിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അദ്ദേഹം കേരളത്തിലെ പാർടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. സ്വന്തം അനാരോഗ്യത്തെപ്പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം സംഘടനാകാര്യങ്ങളിൽ മുഴുകിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർഭരണം സാധ്യമാക്കുംവിധം പാർടി സംവിധാനത്തെ സജ്ജമാക്കിയെടുക്കാൻ കോടിയേരിയുടെ നേതൃത്വവും ഇടപെടലും നിസ്തുലമായിരുന്നു. മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലെല്ലാം കക്ഷി ഭേദമില്ലാതെ സുസമ്മതനായ നേതാവായിരുന്നു. മികച്ച പാർലമെന്റേറിയനായി നിയമസഭയിൽ മാതൃകാപരമായി ഇടപെട്ടു. പാർടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണി പോരാളിയായി നിലകൊണ്ടു.

വർഗ്ഗീയ രാഷ്ട്രീയത്തെയും നവലിബറൽ സാമ്പത്തിക നയങ്ങളെയും ജനസമക്ഷം തുറന്നുകാട്ടുന്നതിലും മതനിരപേക്ഷ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ ചെറുതല്ല. നിയമസഭയ്ക്കകത്തും പുറത്തും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്ന ഇക്കാലത്ത് കോടിയേരിയുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമുക്ക് കരുത്തായി മാറട്ടെ.

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി