വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിണറായിയുടെ മറുപടി, 'ക്രെഡിറ്റ് അടിക്കാനുള്ള രാഷ്ട്രീയ അഭ്യാസം'

Published : Aug 19, 2026, 06:48 PM IST
pinarayi satheesan

Synopsis

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്. വിഴിഞ്ഞം വികസന ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യുഡിഎഫ് നടത്തുന്നതെന്നും പിണറായി വിമർശിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡ് കണക്ടിവിറ്റി എൽ ഡി എഫ് സർക്കാർ വൈകിപ്പിച്ചെന്ന പരാമർശത്തിലാണ് പിണറായിയുടെ വിമർശനം. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തുറമുഖത്തിന്റെ 100% പ്രവൃത്തിയും നടന്നത് എൽ ഡി എഫ് കാലത്ത് ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചതായി യു ഡി എഫ് അവകാശപ്പെടുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പിണറായിയുടെ കുറിപ്പ്

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും അപഹാസ്യവുമാണ്. വസ്തുതകളെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിത്. കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നു മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ വന്ന് കേവലം രണ്ടരമാസം കൊണ്ട് എന്തോ വലിയ കാര്യം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?

2022 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞത്ത് യുഡിഎഫ് സ്പോണ്‍സര്‍ ചെയ്ത തുറമുഖ വിരുദ്ധ സമരം പഴയ വിമോചന സമരത്തിന്റെ ആവര്‍ത്തനമാവുമെന്ന് സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അന്നത്തെ കെ.പി.സി.സി പ്രസി‍ഡന്റും ഉണ്ടായിരുന്നു. വിലകുറഞ്ഞ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവർ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകരമാണ്.

പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനായി പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമപരമായ നടപടികൾ, സർക്കാർ അനുമതികൾ തുടങ്ങി നിരവധി ഘട്ടങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണ്. 2022 ഏപ്രിലിൽ NH-66 – വിഴിഞ്ഞം ഫോർട്ട് റോഡ് ജംഗ്ഷനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ 4(1) വിജ്ഞാപനം പുറത്തിറക്കി. 2024 ​ഫെബ്രുവരിയിലാണ് റോഡ് കണക്ടിവിറ്റിക്കായുള്ള 19(1) വിജ്ഞാപനം പുറത്തിറക്കിയത്. ​2024-25 സാമ്പത്തിക വർഷത്തിൽ ഭൂമി ഏറ്റെടുക്കലിന് 11 കോടി അനുവദിക്കുകയും VISL-ന് ഫണ്ട് നൽകുകയും ചെയ്തു. 2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ ആകെ വേണ്ടിയിരുന്ന 42 സെന്റിൽ 35.81 സെന്റ് ഭൂമിയും എൽഡിഎഫ് സർക്കാർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതികൾ നൽകുന്നതിലും കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സ്ഥിരം ക്ലോവർലീഫ് ഇന്റർചേഞ്ചിന്റെയും അപ്രോച്ച് റോഡിന്റെയും അനുമതി കേന്ദ്രം വൈകിപ്പിച്ചു. ശശി തരൂർ എം.പി.ക്ക് ലോക്‌സഭയിൽ വരെ ഈ വിഷയം ഉന്നയിക്കേണ്ടി വന്നത് കേന്ദ്രത്തിന്റെ ഈ കാലതാമസം കൊണ്ടായിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഓരോ ഘട്ടത്തിലും എൽഡിഎഫ് സർക്കാർ നടത്തിയ കൃത്യമായ ഇടപെടലുകൾ രേഖകളിലുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയുകയും ചെയ്യാം. സ്വന്തം മുന്നണിയുടെ മുൻ നിലപാടുകൾ മറച്ചുവെക്കാനും എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കയ്യടക്കാനുമായി നടത്തുന്ന ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനശേഷം നിമിഷങ്ങള്‍ കൊണ്ട് പറഞ്ഞ വിഷയങ്ങളില്‍ ഫാക്ട് ചെക്ക് നടത്താന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണ്. മുമ്പൊരുകാലത്തും ഒരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. ഇത്തരം ഫാക്ട് ചെക്കിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താന്‍ നടത്തിയ വിവിധ ഇടപെടലുകളുടെ ദൃശ്യങ്ങള്‍ അവര്‍ ഇതിനോടകം പുറത്തുകൊണ്ടുവന്നു. അതുപോലെ, എം.ഡി.എം.എ കേസില്‍ പിടിക്കപ്പെട്ട അനുയായികളെ 2024 ഒക്ടോബറിലെ നവകേരള യാത്രയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്ന് മുന്‍ ആഴ്ചയില്‍ മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു. എന്നാല്‍, 2024 നും രണ്ടോ മൂന്നോ വര്‍ഷം മുമ്പുതന്നെ മുഖ്യമന്ത്രിയും പ്രതികളും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കുമെന്ന് പ്രത്യാശിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം സ്ഥാനം ഉപയോഗിച്ചിട്ടില്ല'; സുകുമാരൻ നായരെ പുകഴ്ത്തി തിരുവഞ്ചൂർ
സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും, ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി സിദ്ധിഖ്