തീരപ്രദേശങ്ങളില്‍ ആശങ്ക; ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളില്‍ വെള്ളം കയറി

By Web TeamFirst Published May 13, 2021, 6:02 PM IST
Highlights

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളിൽ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. 

ആലപ്പുഴ: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളിൽ വൻ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും  കോഴിക്കോടും നിരവധി വീടുകളിൽ വെളളം കയറി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. പുലിമുട്ടോട് കൂടിയ കടൽഭിത്തി നിർമ്മാണം കടലാസിലൊതുങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയത്.

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളിൽ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും  സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. കോട്ടുകാൽ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിമലത്തുറ, അമ്പലത്തുമൂല  എന്നിവിടങ്ങളിലെ 150 ഓളം വീടുകളിൽ വെളളം കയറി. അമ്പതോളം വീടുകൾക്ക് കേടുപാടുണ്ട്.  

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന  സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.

click me!