
എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു.
ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി 14 കാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്ക് ആണ് കടിയേറ്റത്. ഇന്ന് പുലർച്ചെ ശുചി മുറിയിൽ പോകുന്നതിനിടെയാണ് പോള്‍സണ് പാമ്പുകടിയേറ്റത്. രാവിലെ 11ഓടെയാണ് അജയെ പാമ്പുകടിച്ചത്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. രാമപുരം സ്വദേശി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.
കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിലെ വെള്ളം കോരുന്ന കപ്പിയിൽ പാമ്പിനെ കണ്ടെത്തി. വീട്ടമ്മ കടിയേൽക്കാതെ രക്ഷപ്പെട്ടു. വീട്ടമ്മ വെള്ളം കോരുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വീട്ടമ്മ ഉടനെ സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. കണ്ണൂരിൽ വീട്ടുവളപ്പിലെ വിറകുപുരയിലെത്തിയ മൂർഖനെ പിടികൂടി. കണ്ണൂർ ചെറുപുഴ അരവഞ്ചാലിലെ അസിനാറിലെ വീട്ടിലാണ് പാമ്പെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനിലൊടുവിൽ സ്നേക്ക് റെസ്ക്യൂവർ പാമ്പിനെ പിടിച്ചു. കണ്ണൂര്‍ നഗരത്തിലെ അഹമ്മദിയ പളളിയിൽ കൈ കഴുകുന്ന ഇടത്ത് മൂർഖൻ പാമ്പെത്തി. സ്നേക്ക് റെസ്ക്യൂവർ രഞ്ജിത്തെത്തി പാമ്പിനെ പിടികൂടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam