
തിരുവനന്തപുരം : ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു. പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളില്‍, എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതുതായി അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പെരുമാറ്റ ചട്ടം എംഎൽഎ ഫണ്ടിനും ബാധകമായതിനാൽ ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കും.അതിനാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കണം എന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അഭിപ്രായപ്പെട്ടു.
അതേ സമയം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തി.കാസർകോഡ് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആണ് പെരുമാറ്റ ചട്ടം നിലവിൽ വന്നത്.തലസ്ഥാന ജില്ലയിലായതിനാൽ തിരുവനന്തപുരം ജില്ലയിൽ പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയിട്ടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രം ആണ് പെരുമാറ്റ ചട്ടം ഉണ്ടാകുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
വോട്ടേഴ്സ് ലിസ്റ്റിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.തെരഞ്ഞെടുപ്പ് നീതിയുക്തവും ജനാധിപത്യപരവുമായി സംഘടിപ്പിക്കുന്നതിനായി രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം.
ഒക്ടോബര്‍ 21 നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ആകും വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് 10 ദിവസം മുമ്പ് വരെ അപേക്ഷിച്ച വരെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും.അഞ്ചിടങ്ങളിലായി ആകെ 896 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ഏറ്റവും പുതിയ M3 മോഡൽ വോട്ടിംഗ് മെഷിൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും.ഇക്കുറി എറണാകുളം ജില്ലയിൽ നിന്ന് 3 ട്രാൻസ് ജൻഡർ വോട്ടർമാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകും.മഞ്ചേശ്വരത്ത് ആണ് കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത്.
'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam