അഗതിമന്ദിരത്തില്‍ അമ്മയ്ക്കും മകൾക്കും മര്‍ദ്ദനം; 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മീഷൻ

By Web TeamFirst Published Sep 24, 2019, 5:38 PM IST
Highlights

യുവതിക്കും അമ്മയ്ക്കും മര്‍ദ്ദനമേറ്റ അഗതിമന്ദിരത്തില്‍ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. വനിതാ കമ്മീഷൻ അംഗങ്ങൾ അഗതി മന്ദിരം സന്ദർശിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് അഗതി മന്ദിരങ്ങളിൽ ഓഡിറ്റിങ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കൊച്ചി കോർപ്പറേഷന് കീഴിൽ പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഗതി മന്ദിരത്തിലെ അന്തേവാസിയും മാനസികാസ്വാസ്ഥ്യമുള്ളതുമായ യുവതിയെ സൂപ്രണ്ട് വീട്ടുജോലിക്കായി പലപ്പോഴും തിരുവനന്തപുരത്തടക്കം കൊണ്ടുപോയിരുന്നു. ഇങ്ങനെ ജോലി ചെയ്പ്പിച്ചെങ്കിലും കൃത്യമായി പൈസയും നൽകിയിരുന്നില്ല. ഇവരുടെ അക്കൗണ്ടിലുള്ള പണവും ഇയാൾ പിൻവലിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തി ചോദ്യം ചെയ്ത് വൃദ്ധയ്കക്ക് എതിരെയായിരുന്നു സൂപ്രണ്ടിന്‍റെ ശകാരവും മർദ്ദനവും.

അഗതിമന്ദിരം ജീവനക്കാരുടെ എതിർപ്പ് മറികടന്ന് സൂപ്രണ്ട്  ഇത്തരത്തിൽ യുവതിയെ പലപ്പോഴായി വീട്ടുജോലിക്ക് കൊണ്ടുപോയതായി ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഇവർ നേരത്തെ തന്നെ കൊച്ചി മേയർക്ക് പരാതി നൽകിയിരുന്നതായി കൗൺസിലർ വെളിപ്പെടുത്തുന്നു.സംഭവത്തിൽ അൻവർ സൂപ്രണ്ട് ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മകളെയും അമ്മയെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഹുസൈനിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആ​രോ​ഗ്യ മന്ത്രി കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്‍റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു. അൻവർ ഹുസൈനെ അ​ഗതിമന്ദിരം സൂപ്രണ്ട് സ്ഥാനത്തുനിന്ന് കൊച്ചി കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തു.

അന്തേവാസികളെ മർദ്ദിച്ച സംഭവം; സൂപ്രണ്ടിന് സസ്പെൻഷൻ, വനിതാ കമ്മീഷൻ കേസെടുത്തു

click me!