കൊവിഡ് വ്യാപനത്തിൽ‌ കുറവ്, പ്രതീക്ഷിച്ച വേ​ഗതയില്ലാത്തത് ആശങ്ക; ടിപിആർ 10.72 ; ഇന്ന് 12617 പുതിയ രോ​ഗികൾ

By Web TeamFirst Published Jun 22, 2021, 6:03 PM IST
Highlights

കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ല. കഴിഞ്ഞ ആഴ്ചയുമായി താരത്മ്യം ചെയ്യുമ്പോൾ ടിപിആർ മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശസ്ഥാപനങ്ങളിലാണ്. ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ല കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ 10.72 ആണ്. ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂ എന്നും അദ്ദഹം പറഞ്ഞു. 

മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ....

ഇപ്പോൾ 104037 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 10.2 ആണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ 9.57 ആണ്. തൃശ്ശൂരിലാണ് ഉയർന്ന ടിപിആർ 12.6, ഏറ്റവും കുറവ് ടിപിആർ 7.8 ശതമാനമുള്ള കണ്ണൂരാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലും ടിപിആർ പത്തിനും താഴെ എത്തി. ബാക്കി ഏഴ് ജില്ലകളിൽ 10 മുതൽ 12.6 വരെയാണ് ടിപിആർ. 

കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ല. കഴിഞ്ഞ ആഴ്ചയുമായി താരത്മ്യം ചെയ്യുമ്പോൾ ടിപിആർ മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശസ്ഥാപനങ്ങളിലാണ്. 339 ഇടത്ത് ടിപിആർ കുറഞ്ഞിട്ടുണ്ട്. 91 ഇടത്ത് ടിപിആർ കൂടിയിട്ടുണ്ട്. ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂ. കർശന ജാഗ്രത തുടരണം. ജനങ്ങളുടെ പൂർണപിന്തുണ ഇക്കാര്യത്തിൽ വേണം. എല്ലാവരും കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ആ രീതിയിൽ മുന്നോട്ട് പോയാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താം. വീണ്ടും ലോക്ക്ഡൗൺ ഉണ്ടാവുന്നത് ഒഴിവാക്കണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വാക്സിൻ രജിസ്ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്ട്രേഷൻ നടത്തി വരികയാണ്. വാക്സീൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തി. കൊവാക്സീൻ്റെ പുതിയ സ്റ്റോക്ക് ലഭ്യമായതോടെ റണ്ടാം ഡോസ് വേണ്ടവർക്ക് അതു നൽകാനാവും. കുട്ടികളുടെ വാക്സീനും വരും മാസങ്ങളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ജൂലൈ ഒന്ന് മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. അവരുടെ വാക്സിനേഷൻ പൂർത്തിയായ സാഹചര്യത്തിലാണിത്. കോളേജ് വിദ്യാർത്ഥികളുടെ വാക്സീനേഷനും പൂർത്തിയാക്കി കോളേജുകൾ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണ്. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്ട്രേഷൻ ആരംഭിക്കും. സ്കൂളുകളുടെ കാര്യത്തിൽ അധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകും. 

click me!