
എറണാകുളം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയ്ക്ക് ലാപ്ടോപ് സമ്മാനിച്ച് എറണാകുളം കളക്ടർ എസ്.സുഹാസ്. സിവിൽ സർവീസിലെത്തണമെന്ന പായലിന്റെ മോഹം സഫലമാകട്ടെയെന്നും തുടർ പഠനത്തിന് ലാപ്ടോപ്പ് ഉപകരിക്കുമെന്നും സുഹാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
എസ് സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിമാനമാണ് പായൽ കുമാരി
ഇനിയും വിജയം വരിക്കാൻ ആശംസകൾ
എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ
ബീഹാറിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ പ്രമോദ്കുമാറിന്റെയും ബിന്ദുദേവിയുടെയും മകളായ പായലിനാണ് ഇത്തവണ മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ ബി. എ ആർക്കിയോളജി വിഭാഗത്തിൽ ഒന്നാം റാങ്ക്.
ഇന്ന് എന്റെ ക്ഷണം സ്വീകരിച്ച് കളക്ടറേറ്റിലെത്തിയ ഈ മിടുക്കിക്ക് പ്രോത്സാഹനമായി ഒരു ലാപ്ടോപ് സമ്മാനിച്ചു. തുടർ പഠനത്തിന് ഇത് ഉപകരിക്കട്ടെ....
വിദ്യാധനം സർവ്വധനാൽ പ്രധാനമാണെന്ന ഓർമപ്പെടുത്തൽ ആണ് പായൽ നൽകുന്നത്. സാഹചര്യങ്ങൾ കൊണ്ട് തടുക്കാൻ കഴിയില്ല വിദ്യ കൊണ്ടുള്ള വിജയം എന്ന് തെളിയിക്കുന്നതാണ് ഈ ഒന്നാം റാങ്ക്.
സിവിൽ സർവീസിലെത്തണമെന്നാണ് പായലിന്റെ ആഗ്രഹം. കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ.
അച്ഛൻ പ്രമോദ് കുമാർ ബീഹാറിലെ ഗ്രാമം വിട്ടുപോകുമ്പോൾ പായലിനു നാല് വയസ്സായിരുന്നു പ്രായം. ഭാര്യ ബിന്ദു ദേവി, മകൻ ആകാശ് കുമാർ, പെൺമക്കളായ പായൽ കുമാരി, പല്ലവി കുമാരി എന്നിവരുമൊത്ത് പിന്നീട് അദ്ദേഹം എറണാകുളത്തെത്തി. ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസൈമാദി ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം കൊച്ചിയിൽ സ്ഥിരതാമസമാക്കി ഒരു വാടക വീട്ടിൽ താമസിക്കുന്നു.
ഇടപ്പള്ളിയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 85 ശതമാനം മാർക്കോടെ പ്ലസ് ടു 95 ശതമാനം വാങ്ങിയാണ് പത്താം ക്ലാസ് പാസ്സായത്. പെരുമ്പാവൂർ മാർത്തോമ കോളെജിലായിരുന്നു ബിരുദ പഠനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam