ഓണം: കടകൾ രാത്രി 9 വരെ തുറക്കാം; കൂട്ടമായുള്ള ആഘോഷവും സദ്യയും ഒഴിവാക്കണം, മാർഗനിർദ്ദേശം പുറത്തിറക്കി

By Web TeamFirst Published Aug 26, 2020, 9:24 PM IST
Highlights

വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ. ഒരേ സമയം കടകളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികൾ പ്രദർശിപ്പിക്കണം.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. കൊവിഡ് വൈറസ് വ്യാപനം നിലനിൽക്കുന്ന അതിതീവ്രമേഖലകൾക്ക് പുറത്ത് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സർക്കാർ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 

വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ. ഒരേ സമയം കടകളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികൾ പ്രദർശിപ്പിക്കണം. കടയിലെത്തുന്നവർക്കും വ്യാപാരികൾക്കും മാസ്ക് നിർബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസർ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്.

ഓണം വിപണിയിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ താൽകാലികമായി കുറച്ചധികം പൊതു മാർക്കറ്റുകൾ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഇതുറപ്പാക്കാൻ പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഉണ്ടാകണമെന്നും നിർദേശമുണ്ട്. 
 ആഘോഷങ്ങളും കൂട്ടം കൂടിയുള്ള സദ്യ വട്ടങ്ങളും പ്രദർശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.  ഓഫീസുകളിലെ പൂക്കളങ്ങൾ ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വാങ്ങരുതെന്നും നിർദേശമുണ്ട്. കലക്ടർമാരുടെ യോഗം ചേർന്ന് ഈ നിർദേശങ്ങൾ താഴെത്തട്ടിലേക്ക് കൈമാറണം. 

click me!