
കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്.എച്ച്.ഒക്ക് എതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ചെങ്കിലും നടി അർച്ച കവി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടി താക്കീതിൽ ഒതുങ്ങിയത്.
കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് നടത്തിയത് സദാചാര പൊലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു. രൂക്ഷമായ ഭാഷയിൽ കാര്യങ്ങൾ ചോദിച്ച പൊലീസ് വീട് വരെ പിന്തുടർന്ന് എത്തിയത് ഞെട്ടിച്ചെന്നും താരം പറഞ്ഞു. നടിയുടെ പ്രതികരണത്തിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.
ദില്ലിയിൽ ജനിച്ച് വളർന്ന തനിക്ക് കൊച്ചിയാണ് ഏറ്റവും സുരക്ഷിതമായി തോന്നിയത്. കൊവിഡ് കാലത്ത് ഒറ്റയ്ക്ക് വീട്ടിൽ കഴിഞ്ഞ തനിക്ക് കൊച്ചി പൊലീസിൽ നിന്ന് ലഭിച്ചത് മികച്ച പിന്തുണയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഓട്ടോ യാത്രക്കിടെ നടന്ന സംഭവം ഞെട്ടിച്ചു. ഓട്ടോയിൽ സുഹൃത്തിനും അവരുടെ മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിർത്തി പൊലീസ് രൂക്ഷമായ രീതിയിലാണ് പെരുമാറിയത്. വിവരങ്ങൾ കൃത്യമായി പറഞ്ഞിട്ടും പൊലീസ് വീട് വരെ പിന്തുടർന്നുവെന്നും അർച്ചന കവി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥസർ നേരിട്ട് വിഷയത്തിൽ ഇടപെട്ടു. കൊച്ചി ഡിസിപി നടിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി. സംഭവം വലിയ ചർച്ചയായെങ്കിലും പരാതി നൽകേണ്ടെന്ന തീരുമാനമാണ് അർച്ചന കവി സ്വീകരിച്ചത്. ഇത്തരം അനുഭവങ്ങൾ ആർക്കും സംഭവിക്കാതിരിക്കാനാണ് ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam