
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. മറ്റു ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കാര്യമായ മുന്നറിയിപ്പില്ല. രാത്രി പത്ത് മണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് 2 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26-05-2022 മുതൽ 27-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
26-05-2022 മുതൽ 27-05-2022 വരെ: കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ ജാഗ്രത തുടരുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.