Kerala Covid: തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ സാമൂഹിക അടുക്കളകൾ; തീരുമാനം കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ

By Web TeamFirst Published Jan 29, 2022, 8:18 AM IST
Highlights

വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും

തിരുവനന്തപുരം: കൊവിഡ് (covid)വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് സാമൂഹിക അടുക്കളകൾക്ക്(community kitchen) തുടക്കമാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലൻസ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകർമ സേനയുടെ സേവനം കൂടുതൽ സജീവമാക്കും

കൊവിഡ് രോ​ഗികളുടെ എണ്ണ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കൊവിഡ് ഒന്നാം തരം​ഗത്തിൽ രോ​ഗികൾക്ക് ഭക്ഷണമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകൾ ഉണ്ടായിരുന്നു.പിന്നീട് വ്യാപനം കുറഞ്ഞതോടെ അടുക്കളകൾ നിർത്തുകയായിര‌ുന്നു

ഇതിനിടെ എറണാകുളം ജില്ലയിൽ കൊവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാൻ ജില്ലാഭരണകൂടം നീക്കം തുടങ്ങി . അമ്പത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ലയിലെ നാല് താലൂക്ക് ആശുപത്രികൾ കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കാനും നടപടികൾ തുടങ്ങി.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം ദിവസങ്ങൾക്കകം അരലക്ഷം പിന്നിട്ടതോടെയാണ് നടപടികൾ വേഗത്തിലാക്കുന്നത്.ജില്ലയിലെ ആകെ പൊസിറ്റീവ് രോഗികളിൽ 40ശതമാനം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നു.സർക്കാർ മേഖലയിലെ 70ശതമാനം ഐസിയു കിടക്കകളും,സ്വകാര്യ ആശുപത്രികളിലെ 40ശതമാനം ഐസിയു കിടക്കകളിലും കൊവിഡ് രോഗികളുണ്ട്. രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുന്പോൾ ഇത് ആശ്വാസകരമാണ്.എങ്കിലും ഗുരുതര രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ ഉയരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങൾ.നിലവിലെ ആറ് താലൂക്ക് ആശുപത്രികൾക്ക് പുറമെ പള്ളുരുത്തി,തൃപ്പൂണിത്തുറ,ഫോർട്ട് കൊച്ചി ,പിറവം താലൂക്ക് ആശുപത്രികൾ കൂടി കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റും. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഉറപ്പാക്കാനും ശ്രമങ്ങൾ തുടങ്ങി.

ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ പൊസിറ്റീവാകുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇത് കൊവിഡ് പരിശോധനയെയും ബാധിച്ച് തുടങ്ങി. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കാനുള്ള നടപടികൾ ജില്ലയിൽ തുടരുകയാണ്.

click me!