
തിരുവനന്തപുരം: കേരള പൊലീസിന് നാണക്കേടിന്റെ ദിനങ്ങൾ. പൊലീസിനെതിരെ തുടർച്ചയായ ആരോപണങ്ങളാണ് സേനയുടെയും ആഭ്യന്തര വകുപ്പിന്റെയും സൽപ്പേരിന് കളങ്കമാകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തോളം സംഭവങ്ങളാണ് പൊലീസിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉന്നയിക്കപ്പെട്ടത്. ഇതിൽ മാമ്പഴ മോഷണം മുതൽ മൂന്നാംമുറ പ്രയോഗം വരെ ഉൾപ്പെടുന്നു. കോതമംഗലത്തും മലപ്പുറത്തും മണ്ണാർക്കാടും വിദ്യാർഥികളെ അകാരണമായി മർദ്ദിക്കൽ, മഞ്ചേരിയിൽ സ്ത്രീയെ കുട്ടിയുടെ മുന്നിൽവെച്ച് വലിച്ചിഴച്ച് കൊണ്ടുപോയത്, കൊല്ലം കിളികൊല്ലൂരിൽ സൈനികനും സഹോദരനും നേരെയുണ്ടായ മൂന്നാംമുറ പ്രയോഗം തുടങ്ങി നിരവധി ആരോപണങ്ങൾ പൊലീസിനെതിരെ ഉയർന്നു.
ഇടതുപക്ഷ സംഘടനകളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസിന്റെ കടുത്ത മർദ്ദനമുറകളുണ്ടായി. കിളികൊല്ലൂരിൽ ഡിവൈഎഫ്ഐ ലോക്കൽ നേതാവായ വിഘ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് സൈനികന്റെ വിവാഹം മുടങ്ങുകയും പി എസ് സി പട്ടികയിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവിന് ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കാരിതിരിക്കുകയും ചെയ്തു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇവരുടെ കുടുംബം തന്നെ കടന്നുപോകുന്നത്.
സംഭവത്തിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കിളികൊല്ലൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ വിനോദ്, സബ് ഇന്‍സ്‌പെക്ടര്‍ എ.പി. അനീഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന്‍പിള്ള എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ചേരിയിൽ ചായ കുടിക്കാൻ തട്ടുകടക്കരികെ വാഹനം നിർത്തിയ സ്ത്രീക്കുനേരെ പൊലീസിന്റെ അതിക്രമമുണ്ടായത്. പത്തുവയസ്സുകാരനായ മകൻ നോക്കി നിൽക്കെ യുവതിയെ പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. വാഹനപരിശോധനക്കിടെ കാർ നിർത്തിയില്ല എന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. എന്നാൽ, ഇവരുടെ കാറിന് പൊലീസ് കൈകാണിച്ചില്ലെന്ന് യുവതിയും സഹോദരനും പറഞ്ഞു.
ചൊവ്വാഴ്ച എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് പി.എസ്. വിഷ്ണുവിനെ പള്ളുരുത്തി സ്‌റ്റേഷനിലെ എസ്ഐ അശോകൻ മർദ്ദിച്ചെന്ന് ആരോപണമുയർന്നു. കോളേജ് ബസ് സ്റ്റോപ്പിൽവച്ച് ബിരുദ വിദ്യാർഥികളെ തടഞ്ഞുനിർത്തി അകാരണമായി പൊലീസ് അസഭ്യം പറഞ്ഞത് വിഷ്‌ണു ചോദ്യം ചെയ്‌തതാണ് മർദനത്തിനു കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. വിഷ്‌ണുവിനെ ജാതിപ്പേര് വിളിച്ചു. ജീപ്പിൽ പിടിച്ചുകയറ്റുന്നതിനിടെ എസ്ഐ അശോകൻ നെഞ്ചിൽ പലതവണ ഇടിച്ചു. കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു ആരോപിച്ചു. വിഷ്ണുവിനെ എസ്ഐ നെഞ്ചിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അസി. കമീഷണർക്കും മുഖ്യമന്ത്രിക്കും വിഷ്ണു പരാതി നൽകിയിട്ടുണ്ട്.
കിളികൊല്ലൂരിൽ പൊലീസ് മർദ്ദനത്തിനിരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ വിഘ്നേഷ്
മലപ്പുറത്ത് ഹൃദ്രോഗിയായ വിദ്യാർഥിയെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുയർന്നു. രോഗിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. സംഭവത്തിൽ എസ്പി റിപ്പോർട്ട് തേടിയിട്ടുണ്ട്. കുഴിമണ്ണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മഫ്തിയിലെത്തിയ പൊലീസിൽ നിന്ന് മർദ്ദനമേറ്റത്.
എറണാകുളം കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകനും പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റിരുന്നു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ എസ്ഐ മാഹിൻ സലീം മർദ്ദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.
കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിക്കുന്ന പൊലീസ്
പൊലീസ് മർദ്ദനത്തിലും മോശം പെരുമാറ്റത്തിലും പൊലീസിനെതിരയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എൽഡിഎഫിനോ പാർട്ടിക്കോ യാതൊരു നിയന്ത്രണവും പൊലീസിന് മേൽ ഇല്ലെന്നും ആരോപണമുയർന്നു. ഇടതുപക്ഷ പ്രവർത്തകരാണെന്ന് പൊലീസ് സ്റ്റേഷനുകളിൽ പറയാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നിരവധി ഇടതുപ്രൊഫൈലുകൾ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam