
ആലപ്പുഴ: രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്‍. എൻഎസ്എസ് പിന്തുണ കൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് സീറ്റ് ലഭിച്ചതെന്നായിരുന്നു പ്രതാപവര്‍മ്മ തമ്പാന്റെ പ്രസംഗം. ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെസി വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ തുറന്നടിച്ചു. ജില്ലയുടെ ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസിക്ക് പരാതി നല്‍കി.
രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണെന്നും എന്നിട്ടിപ്പോൾ കരഞ്ഞു നടക്കുകയാണെന്നും പ്രതാപ വർമ തമ്പാൻ പറഞ്ഞു. ഈ ഘട്ടത്തിൽ ബാബുപ്രസാദ് ഇടപെട്ടു. തൊട്ടുപിന്നാലെ എഎ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്ന് തുറന്നടിച്ചു.
ഹരിപ്പാട് നിന്നുള്ള ജില്ലാ ഭാരവാഹികൾ തമ്പാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്തോടെ ബഹളമായി. 1982 ൽ ഹരിപ്പാട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത നേതാവിന് എൻഎസ്എസിന്റെ ആവശ്യപ്രകാരം സീറ്റ് ലഭിക്കേണ്ട കാര്യമില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. യോഗത്തിന് ശേഷം ചെന്നിത്തല പക്ഷം കെപിസിസിക്ക് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. കെപിസിസിക്കും എഐസിസിക്കും ഡിസിസി പരാതി അയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam