
പത്തനംതിട്ട: പത്തനംതിട്ടയിൽ പട്ടികജാതി കുടുംബത്തിന്‍റെ വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തതായി പരാതി. നാരങ്ങാനം സ്വദേശി സരസമ്മയെയാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ ചേർന്ന് കബളിപ്പിച്ചത്. നേതാക്കൾ പണം കൈക്കലാക്കിയതോടെ സരസമ്മ തദ്ദേശഭരണ ഓംബുഡ്സ്മാന് പരാതി നൽകി.
2021- 22 സാമ്പത്തിക വർഷത്തിലെ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിപ്രകരമാണ് സരസമ്മക്ക് 35000 രൂപ അനുവദിച്ചത്. നാരങ്ങാനം എസ്ബിഐ ശാഖയിലെ അക്കൗണ്ടിലാണ് പണം വന്നത്. ബാങ്കിൽ പണം വന്നയുടൻ തന്നെ പഞ്ചായത്ത് അംഗം അഭിതഭായി സരസമ്മയേയും കൂട്ടി ബാങ്കിലെത്തി പണം പിൻവലിച്ചു. വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച്ചാണ് പണം കൈക്കലാക്കിയത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സരസമ്മയ്ക്ക് മലനാട് മിൽക് സൊസൈറ്റി സഹായമായി കൊടുത്ത 25000 രൂപയും പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തെന്നും ഓംബുഡ്സ്മാന് നൽകിയ പരാതിയിലുണ്ട്. വീടിന്‍റെ പണികൾ പൂർത്തിയായെന്ന് സർട്ടിഫിക്കേറ്റ് നൽകിയ നാരങ്ങാനം പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനിയറെ കൂടി എതിർകക്ഷിയാക്കിയാണ് ഓംബുഡ്സമാന് പരാതി നൽകിയിരിക്കുന്നത്. ആരോപണ വിധേയനായ ബെന്നി ദേവസ്യ സിപിഎം ഏരിയകമ്മിറ്റി അംഗവും അഭിതഭായ് ലോക്കൽകമ്മിറ്റി അംഗവുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam