
ആലുവ: പുറയാര്‍ സ്വദേശിയായ വീട്ടമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് പരാതി. കഴിഞ്ഞ എപ്രിൽ മൂന്നിനാണ് സുശീല ദേവി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വിവിധ അസുഖങ്ങളുമായി ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുശീല ദേവിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സുശീല ദേവിയുടെ മരണത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.
ചാലക്കുടി സ്വകാര്യ ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജിലും സംഭവിച്ച ചികിത്സാ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മകള്‍ സുചിത്ര ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാൻ കഴിയാതായതോടെ സുശീല ദേവിക്ക് മൂക്കിലൂടെ ട്യൂബിട്ടാണ് ഭക്ഷണം നല്‍കിയിരുന്നത്. ട്യൂബിട്ടതിലെ അപാകതയാണ് അമ്മയുടെ നില ഗുരുതരമാക്കിയതെന്നും മരണത്തിലേക്കെത്തിയതെന്നുമാണ് മകളുടെ പരാതി. ട്യൂബ് ഇട്ടതിലെ പിഴവ് ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കാനുള്ള സാധ്യത തൃശ്ശൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് ആത്മഹത്യാകുറിപ്പ്
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ന് രാവിലെ ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ വൈകുന്നേരം ജീവനൊടുക്കിയിരുന്നു.
ഇതോടെ രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആറായി. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികളാണ് ഇതിന് മുന്നേ ആത്മഹത്യ ചെയ്തത്. ഏത് സാഹചര്യത്തിലും ജീവൻ വെടിയുന്നതിനെപ്പറ്റി ചിന്തിക്കരുതെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ ലൈംഗികമായോ ഉപദ്രവിക്കുന്ന സംഭവങ്ങളിലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്നലെ പറഞ്ഞിരുന്നു. ആത്മഹത്യകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വിവിധ ജില്ലാ അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടി. സമ്മർദ്ദവും പ്രതിസന്ധികളും അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam