
തിരുവനന്തപുരം : കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കം എകെ ആന്‍റണിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നായിരുന്നു സിപിഎം നിലപാട്.
ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പിക്കാനായി കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുസ്ലീംലീഗടക്കം പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് എകെ ആന്‍റണി ചിലകാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ചന്ദനക്കുറി ഇട്ടത് കൊണ്ടോ അമ്പലത്തില്‍ പോയത് കൊണ്ടോ മൃദുഹിന്ദുത്വമാകില്ല. അവരെ കൂടി ഉൾപ്പെടുത്തിയാലേ നരേന്ദ്ര മോദിക്കെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. സിപിഎം ന്യൂനപക്ഷങ്ങളുമായി അടുക്കുകയും അവരുടെ ഹിന്ദു കേഡര്‍ വോട്ടുകള്‍ അവരെ സഹായിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒററപ്പെടടുപോകുന്നുവെന്ന തിരിച്ചറിവിലാണ് എകെ ആന്‍റണിയുടെ പ്രസ്താവവന. എന്നാല്‍ ഇതിനെ എതിര്‍ത്ത് കൊണ്ടാണ് രാജമോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
കോണ്‍ഗ്രസ് എല്ലാക്കാലത്തും മൃദുഹിന്ദുത്വമാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവര്‍ക്ക് ഫാസിസത്തെ നേരിടാനാകില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്നതും ബിജെപിയെ തോല്‍പിക്കാനായി പല കോണ്‍ഗ്രസ് നേതാക്കളും വര്‍ഗീയത പറയുന്നുവെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് മൃദുഹിന്ദുത്വത്തെ അനുകൂലി്ച്ച് എകെ ആന്റണി നിലപാടെടുത്തത്. മുസ്ലീംലീഗ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് എല്ലാ പാര്‍ട്ടികളും കടന്നിരിക്കെയാണ് വളരെ പ്രധാനമായൊരു വിഷയത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam