
എറണാകുളം: താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല.കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ പികെ ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടയ്ക്ക് കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സൈക്കിളുകളിൽ സഞ്ചരിച്ചാണ് അന്നൊക്കെ കെഎസ്‍യു യൂണിറ്റുകള്‍ ഉണ്ടാക്കിയിരുന്നത്. അന്നും ഇന്നും നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വർഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ് ആണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയര്‍ന്ന സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തർക്കങ്ങൾ മുറുകുന്നതിനിടെ കെ സി വേണുഗോപാലിന്‍റെ അനുയായികൾക്കുള്ള പരോക്ഷ മറുപടിയാണ് ചെന്നിത്തല നൽകിയത്.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ നിർണായക നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ജനവികാരം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രി കാര്യത്തിൽ കോൺഗ്രസ് തീരുമാനമെന്ന് കോഴിക്കോട്ട് ചേർന്ന ലീഗ് നേതൃയോഗത്തിനുശേഷം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടെ കെപിസിസി ഡിജിറ്റൽ സെൽ അധ്യക്ഷസ്ഥാനത്തുനിന്ന് ഹൈബി ഈഡൻ എം. പി രാജിവെച്ചു. ജനവികാരം മാനിക്കുമെന്ന് പറയുന്നതിന്‍റെ അർത്ഥം വി ഡി സതീശനുള്ള പിന്തുണ ആണോയെന്നുള്ള ചോദ്യം കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോടെ ശക്തമായി ഉയർന്നിട്ടുണ്ട്. ജനവിധി അനുസരിച്ച് തെരഞ്ഞെടുക്കപെട്ട സതീശനോ ചെന്നിത്തലയോ ആകാം ലീഗിന്‍റെ മനസ്സിൽ. സതീശനും ലീഗുമായുള്ള ഇരുപ്പുവശം പരിഗണിക്കുകയാണെങ്കിൽ ലീഗിന്‍റെ മനസ്സിൽ സതീശൻ തന്നെയാണ് എന്ന് വേണം അനുമാനിക്കാൻ. കെ സി വേണുഗോപാലിന് വേണ്ടി ലീഗുമായി എപി അനിൽകുമാർ നടത്തിയ നയതന്ത്രം വിജയം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ കുഞ്ഞാലിക്കുട്ടി ഇന്ന് നടത്തിയ പ്രസ്താവന ഗൗരവമുള്ളതാണ്..
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോര് കടുക്കുന്നതിനിടയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞുള്ള സൈബർ പോരിന്‍റെ ഭാഗമായിരുന്നു. സ്ഥാനമൊഴിയലും ഇപ്പോഴത്തെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഹൈബി അറിയിച്ചു. അജയ് തറയിൽന്ന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസും കെസി വേണുഗോപാലിന് വേണ്ടി പരസ്യമായി രംഗത്തുവന്നു. കെ സിയുടെ സംഭാവനകൾ ചൂണ്ടിക്കാട്ടിയും നേതൃഗുണം വാഴ്ത്തിയുമാണ് ഫേസ്ബുക്ക് പോസ്റ്റ്. ഫോർ വിളിക്കെടെ സൈബർ പ്രതികരണങ്ങൾക്ക് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്‍റെ പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ വിമല ബിനു ഡിജിപിക്ക് പരാതി നൽകി. ഇതിനിടെവി ഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam