
തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും പ്രതികരിച്ചപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.
സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂരിലുണ്ടായതെന്നത് വ്യക്തമാണ്. ആറ് മുഖ്യപ്രതികൾ, 11 ഭരണ സമിതി അംഗങ്ങൾ പ്രതികൾ. പണാപഹരണവും ഗൂഢാലോചനയും സ്വത്ത് കൈവശപ്പെടുത്തലും മുതൽ ആത്മഹത്യ പ്രേരണ വരെ നീളുന്ന അൻപതോളം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അന്വേഷണ ആവശ്യത്തിൽ തൊടാതെയാണ് സര്‍ക്കാര്‍ നിലപാട്. എന്നാൽ അതേ സമയം, കരുവന്നൂരിലേത് ചെറിയ പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുന്നു. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതുകൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുന്‍ ജീവനക്കാരനായ എ.വി സുരേഷ് നൽകിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam