
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫിന് 102 സീറ്റ് കിട്ടി എന്നത് വലിയ കാര്യമായി കാണേണ്ടതില്ല. ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല. മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് പദം ഒഴിയാമെന്ന് അദ്ദേഹം നേതൃത്വം അറിയിച്ചിരുന്നു. പകരക്കാരനെക്കുറിച്ചുള്ള ആലോചന വന്നപ്പോള്‍ പ്രസിഡന്‍റാകാൻ താല്‍പര്യം അറിയിച്ചത് എം പിമാര്‍ ഉള്‍പ്പെടെ ഒരു സഡൻ നേതാക്കളാണ്. കൂട്ടത്തോടെ നേതാക്കള്‍ ഇറങ്ങിയതോടെ ഉടനടി പുതിയ പ്രസിഡന്‍റ് എന്ന് പറഞ്ഞ് തുടങ്ങിയ ചര്‍ച്ച നിലച്ചു മട്ടാണ്. വിവാദങ്ങളും തര്‍ക്കങ്ങളും കനക്കുമ്പോള്‍ പാര്‍ട്ടിക്കാര്യം നോക്കാൻ അരുമില്ലെന്ന സങ്കടം നേതാക്കള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പ്രസിഡന്‍റ് ചര്‍ച്ച വീണ്ടും തുടങ്ങുന്നത്.
ഒരാള്‍ക്ക് ഒരു പദവി വേണമെന്ന ആവശ്യത്തെ മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉള്‍പ്പടെ പിന്തുണച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച ജോസഫ് വാഴയ്ക്കനെ അധ്യക്ഷനാക്കമെന്നായിരുന്നു ചെന്നിത്തല ഗ്രൂപ്പിന്‍റെ ആവശ്യം. ഒരാള്‍ക്ക് ഒരു പദവി ആവശ്യം മുന്‍ നിര്‍ത്തി വാഴയ്ക്കനായി നടത്തുന്ന നീക്കത്തിന് ഗ്രൂപ്പിന് പുറത്തും പിന്തുണയുണ്ടെന്നാണ് വിവരം. അതേസമയം, ദളിത് വിഭാഗത്തിൽ നിന്ന് ഒരാളെ അധ്യക്ഷനാക്കി ചര്രിതമെഴുതണമെന്ന അഭിപ്രായമുള്ളവര്‍ കൊടിക്കുന്നിൽ സുരേഷിന് നിര്‍ദ്ദേശിക്കുന്നു. ബെന്നി ബെഹ്നാൻ, ആന്‍റോ ആന്‍റണി, എം കെ രാഘവൻ, ഷാഫി പറമ്പൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ എംപിമാരും ആധ്യക്ഷ പദം ആശിക്കുന്നുണ്ട്. മാത്യു കുഴൽ നാടൻ എംഎൽഎയും കെസി ജോസഫും വി എസ് ശിവകുമാറും പ്രസിഡന്‍റ് പദം നോട്ടമിട്ടുള്ള നീക്കങ്ങളിൽ സജീവമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam