
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണെമന്ന് ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. തനിക്ക് സീറ്റ് കിട്ടാത്തതിൽ ഒരു കലഹവും പാർട്ടിയിൽ ഉണ്ടാക്കിയില്ലെന്നും അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസമാണ് റിജിലിൻ്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റിജിൽ മാക്കുറ്റി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ മത്സരിച്ചു വിജയിച്ചിരുന്നു.
"ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലിൽ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് യുഡിഎഫിന്റെ ലഭിച്ച മഹാഭൂരിപക്ഷം. പുതിയ അധികാര കേന്ദ്രങ്ങൾ കടന്നുവരുമ്പോൾ അവരെല്ലാം കർട്ടന് പുറകിലേക്ക് സ്വയം മാറ്റപ്പെടും. 10 വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നതും നമ്മൾ കാണേണ്ടിവരും.
ഇത്തവണ നിയമസഭയിൽ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല. ഇന്നലെ പ്രിയ സഹപ്രവർത്തകനായിരുന്ന കേരളത്തിന്റെ യുവജന സ്പോർട്സ് മന്ത്രി അഡ്വ. ഒ ജെ ജനീഷിനൊപ്പം ആദരണീയനായ എ കെ ആന്റണി സാറിനെ കാണാൻ പോയപ്പോൾ ഞങ്ങൾ ഒത്തിരി കെഎസ്‌യു കോൺഗ്രസ് നേതാക്കളുണ്ട്, അദ്ദേഹം എല്ലാവരുടെയും മുന്നിൽവെച്ച് പറഞ്ഞു, ഇത്തവണ റിജിൽ ഈ സഭയിൽ ഉണ്ടാകണമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
സത്യത്തിൽ അദ്ദേഹത്തിന്റെ വാക്ക് എനിക്ക് വലിയൊരു അംഗീകാരം ആയിരുന്നു. എനിക്ക് സീറ്റ് കിട്ടാത്തതിൽ ഞാനൊരു കലഹവും ഈ പാർട്ടിയിൽ ഉണ്ടാക്കിയില്ല. അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരും. 20 വർഷമായി എൽഡിഎഫ് മാത്രം ജയിക്കുന്ന ആദി കടലായി ഡിവിഷനിലാണ് എനിക്ക് പാർട്ടി അവസരം തന്നത്. അവിടെ കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഞാൻ ജയിച്ചു കയറിയത്.
ഇപ്പോൾ കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനാണ് എന്നെ പാർട്ടി നിയോഗിച്ചത്. എനിക്ക് ഇത്രയെങ്കിലും ആകാനായി. പക്ഷേ നമ്മൾ ഒന്ന് ആലോചിക്കണം ഒന്നുമാകാതെ കടന്നുപോയ ആയിരങ്ങൾ ഉണ്ട്. അവരെ ഓർത്താൽ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam