പാർട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വമെന്ന് ശിവദാസൻ നായർ തുറന്നടിച്ചു
പത്തനംതിട്ട:പാർട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വമെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായർ. കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയതിന് ശിവദാസൻ നായർക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി; പി ജെ കുര്യനും ആന്‍റോ ആന്‍റണി എംപിക്കുമെതിരെ പോസ്റ്ററുകള്‍
'കോൺഗ്രസ് കോൺഗ്രസല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോഴുളളത്. കോൺഗ്രസ് നന്നാകാനുള്ള ഒറ്റമൂലി സംഘടനാ തെരഞ്ഞെടുപ്പാണ്. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളിൽ പലരുടെയും ചർച്ച. ഇഷ്ടക്കാർക്ക് പ്രവർത്തകരുടെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പത്തനംതിട്ടയില്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ സതീഷ് കൊച്ചു പറമ്പിലിനെ കുറിച്ച് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ് ന്യൂസ് അവറിൽ രൂക്ഷവിമർശനമാണ് ഇരുനേതാക്കളും നടത്തിയത്.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണെന്നും ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാറും പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ നടപടിയുണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona