ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; മൂന്നിടത്ത് അവസാനഘട്ടത്തിൽ പേരുമാറ്റം; സാമുദായിക പ്രാതിനിധ്യം പരിഗണിച്ചു
പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം. രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം.
ദില്ലി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയിൽ ബാബു പ്രസാദ് ആണ് അധ്യക്ഷൻ. മൂന്നിടങ്ങളിൽ മുമ്പ് ഉയർന്നുകേട്ട പേരുകളിൽ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം.
രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. കെ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാൽ, സമ്മർദ്ദത്തിനൊടുവിൽ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് സാധ്യത എന്ന സൂചനകൾ ശക്തമായിരുന്നു. യാക്കോബായ സമുദായംഗമായ ഫിൽസണെ ചില താല്പര്യങ്ങളുടെ പേരിൽ എ ഗ്രൂപ്പ് നിയോഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, സംഘടനാരംഗത്ത് ഫിൽസൺ മാത്യൂസിനെക്കാൾ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പരഗിണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫിൽസൺ മാത്യൂസിനെ പരിഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാൽ, പട്ടികയിൽ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.
പാലക്കാട് എ തങ്കപ്പൻ, മലപ്പുറം വി എസ് ജോയ്, കൊല്ലം പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പിൽ, എറണാകുളം മുഹമ്മദ് സിയാസ്, തൃശ്ശൂർ ജോസ് വെള്ളൂർ, കോഴിക്കോട് അഡ്വ കെ പ്രവീൺ കുമാർ, വയനാട് എൻ ഡി അപ്പച്ചൻ എന്നിവരാണ് മറ്റ് ഡിസിസി പ്രസിഡന്റുമാർ.
സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
"ഗ്രൂപ്പില്ലാ പരീക്ഷണങ്ങളുടെ പുത്തൻ ആഹ്വാനങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ വഴിമുടക്കുകയാണോ?" ന്യൂസ് അവർ കാണാം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight