
തൃശൂര്‍: ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് താൻ ചെയ്ത കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗ ടി.എൻ. പ്രതാപൻ . തൃശൂരിൽ വോട്ട് ചേർത്തത് സാധാരണ വോട്ടർമാർ താമസം മാറുമ്പോൾ ചെയ്യുന്നതുപോലെയല്ലെന്നും, ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തായിരുന്നു വോട്ടെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തവണ 75,000-ത്തോളം വ്യാജ വോട്ടുകൾ ചേർക്കാനുള്ള ഗൂഢാലോചനയിൽ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളായെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിലാണ് താമസിക്കുന്നതെങ്കിൽ വരാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും തിരുവനന്തപുരത്താണ് വോട്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതുപോലെ താമസം മാറിയതുകൊണ്ടല്ല സുരേഷ് ഗോപി വോട്ട് ചേർത്തതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടെന്നും, താമസസ്ഥലം മാറാതെയുള്ള കൃത്രിമ രേഖയുണ്ടാക്കി വോട്ട് ചേർത്തത് പൊലീസ് അന്വേഷണത്തിൽ തെളിയുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. ഈ ആരോപണങ്ങൾക്കാണ് സുരേഷ് ഗോപി മറുപടി പറയേണ്ടത്. സത്യം പറയുന്നവരെ അപമാനിക്കുന്ന സുരേഷ് ഗോപിയുടെ നിലപാട് തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ലെന്നും, ഇത് തൃശൂരിന്റെ പ്രതിനിധിയാകാനുള്ള യോഗ്യതയില്ലായ്മയാണ് കാണിക്കുന്നതെന്നും ടി.എൻ. പ്രതാപൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam