
പാലക്കാട്: ഇടുക്കി രൂപതയിൽ വിവാദമായ സിനിമ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് എത്രയോ തവണ വസ്തുതകൾ വച്ച്, കണക്കുകൾ വച്ച്, ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെക്കുറിച്ചുള്ള നട്ടാൽക്കുരുക്കാത്ത നുണയാണിത്.
കേരളത്തിന്‍റെ നന്മകളോടുള്ള അസൂയയാണ്, അസഹിഷ്ണുതയാണ് ഇങ്ങനെയുള്ള പ്രൊപഗണ്ട സിനിമകൾ പടച്ചുണ്ടാക്കാൻ സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നത്. ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങളൊന്നും കേരളത്തിൽ ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും നേടാനില്ല. പഠിക്കാനുള്ള ഏക പാഠം ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്നത് മാത്രമാണെന്നും ബൽറാം വ്യക്തമാക്കി.
വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ 'ദ കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.
ഇതിനിടെ, സംഭവത്തില്‍ വിശദീകരണമായി ഇടുക്കി രൂപത രംഗത്തെത്തി. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിൻസ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam