
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ പൊതുവികാരം. തുടർ ജയങ്ങൾക്ക് പാർട്ടി ഒരു ടീമായി നീങ്ങണമെന്ന് നേതാക്കളുടെ അഭിപ്രായം. അതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. അനാവശ്യ തർക്കം നിർത്തണമെന്ന നിർദ്ദേശം രാഷ്ടീയ കാര്യ സമിതിയിൽ ഉണ്ടാവാനാണ് സാധ്യത.
ക്രെഡിറ്റ് തർക്കത്തിനിടെ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇന്നലെ നേതാക്കളുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ചർച്ച. ഇന്നലെ വൈകീട്ട് വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായിട്ടാണ് ദീപ ദാസ് മുൻഷി ചർച്ച നടത്തിയത്. അതേസമയം, കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. ക്യാപ്റ്റൻ, കപ്പിത്താൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മാത്യു കുഴൽനാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലമ്പൂർ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് കുഴൽനാടൻ ആവശ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയങ്ങളുടെ പേരിൽ തന്നെയാരും ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലമ്പൂര്‍ തിരിച്ച് പിടിച്ചതിന് പിന്നാലെ സതീശന് മാധ്യമങ്ങള്‍ ക്യാപ്റ്റൻ വിശേഷണം നൽകിയതിലാണ് ചെന്നിത്തലയുടെ പരിഭവം. പ്രതിപക്ഷ നേതാവിന് വിജയത്തിൽ മുഖ്യപങ്കുണ്ട്. പക്ഷേ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിലും ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനവുമാണ് വിജയത്തിൽ പ്രധാന കാരണങ്ങളെന്ന പക്ഷമാണ് ചെന്നിത്തലയുടേത്. എന്നാൽ, താൻ ക്യാപ്റ്റനെങ്കിൽ ചെന്നിത്തല മേജറാണ് എന്നായിരുന്നു സതീശന്‍റെ മറുപടി.