നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം; ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാതെ സര്‍ക്കാര്‍, അവസരമാക്കാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Sep 21, 2021, 1:18 PM IST
Highlights

പാലാ ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും നാർക്കോട്ടിക് ജിഹാദ് വിവാദം രണ്ടാഴ്ച്ചയിലേക്ക് കടക്കുമ്പോഴും സർക്കാരിന് അനക്കമില്ല. ഇത് അവസരമാക്കിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കങ്ങൾ.

തിരുവനന്തപുരം: ക്രിസ്ത്യൻ-മുസ്ലീം മതമേലധ്യഷന്മാരെ ഒരുമിച്ചിരുത്തിയുള്ള ചർച്ചയിൽ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെന്ന് കോൺഗ്രസ്. പാലാ ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും നാർക്കോട്ടിക് ജിഹാദ് വിവാദം രണ്ടാഴ്ച്ചയിലേക്ക് കടക്കുമ്പോഴും സർക്കാരിന് അനക്കമില്ല. ഇത് അവസരമാക്കിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കങ്ങൾ.

മതനേതാക്കളെ പ്രത്യേകം കണ്ട നേതാക്കളുടെ അടുത്ത നീക്കം ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണ്. സർവകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് പിന്നാലെ കർദിനാൾ ക്ലിമ്മീസിന്‍റെ നേതൃത്വത്തിലുള്ള സർവ്വമത സംഘം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാകാത്തതും കോണ്‍ഗ്രസ് ആയുധമാക്കുന്നു. മുഖ്യമന്ത്രി സമവായ ചർച്ചക്ക് മുൻകയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അദ്ധ്യക്ഷൻ അതിരൂക്ഷമായി വിമർശിച്ചു. 

സി കെ പത്മാനാഭന് പിന്നാലെ സുരേഷ് ഗോപിയും സർക്കാരിന് അനുകൂലമായി രംഗത്തെത്തിയത് ബിജെപിയെ വീണ്ടും വെട്ടിലാക്കി. പാലാ ബിഷപ്പിന്‍റെ വിവാദപ്രസ്താവനയെ തുടർന്നുണ്ടായ സാഹചര്യത്തെ ശ്രീനാരായണ സമാധി ദിനം ചെമ്പഴന്തിയിൽ സ്പീക്കർ എംബി രാജേഷ് വിമർശിച്ചതും ശ്രദ്ധേയമായി.

ചെമ്പഴന്തി ഗുരുകുലവും വിവാദങ്ങളിൽ എതിർപ്പ് പരസ്യമാക്കി. നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ കത്തോലിക്കാ സഭയിൽ ഭിന്നത തുടരുകയാണ്. കർദ്ദിനാൾ ക്ലിമ്മീസ് സമാധാന യോഗം വിളിച്ചതിൽ ചങ്ങനാശേരി അതിരൂപതക്ക് അതൃപ്തിയുണ്ട്. ലത്തീൻ സഭ കൂടി മലങ്കര കത്തോലിക്ക സഭയ്ക്കൊപ്പം ചേർന്നതോടെ സിറോ മലബാർ സഭ ഒറ്റപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!