
തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും തീവ്രമായതോടെ ഹോം ഡെലിവറി സര്‍വ്വീസ് തുടങ്ങിയിരിക്കുകയാണ് കണ്‍സ്യൂമർഫെഡ്. മരുന്നുകളും അവശ്യസാധനങ്ങളുമാണ് വീടുകളിൽ എത്തിച്ചു നൽകുന്നത്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കാനുള്ള പദ്ധതി കൺസ്യൂമർ ഫെഡ് വീണ്ടും തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭിക്കും. സമീപത്തെ കണ്‍സ്യൂമർ ഫെഡിന്റെ വാട്സ്ആപ്പ് നന്പറിൽ മെസേജ് അയക്കുന്നവര്‍ക്കാണ് സാധനങ്ങളെത്തിക്കുക.
കെഎസ്ആര്‍ടിസിയുടെ സഹായത്തോടെയും വീടുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള ശ്രമവും തുടങ്ങി. കേരളത്തിലെ 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്നുകളുടെ ഹോം ഡെലിവറിയുമുണ്ട്. വീട്ടിലേക്ക് അത്യാവശ്യമായി വേണ്ടി വരുന്ന മരുന്നുകളുടെ കിറ്റുകളും സജ്ജമാണ്.
സുരക്ഷ പരിഗണിച്ച് പണരഹിത ഇടപാടിനായി സ്വൈപ്പിങ് മെഷീനുമായാണ് ജീവനക്കാർ വീട്ടിലെത്തുക. അതേസമയം സപ്ലൈക്കോ, ഹോര്‍ട്ടികോര്‍പ്, കെപ്കോ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൂപ്പര്‍മാർക്കറ്റുകളിലൂടെ തിങ്കളാഴ്ച്ച മുതൽ അവശ്യസാധനങ്ങൾ ജനങ്ങൾക്ക് എത്തിച്ച് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam