
കോഴിക്കോട്: അറബിക്കടലിൽ തീപിടിച്ച കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. അപകടം നടന്ന കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 18 പേർ കടലിലേക്ക് ചാടി. കപ്പലിലെ ബോട്ടുകൾ ഉപയോഗിച്ച് നാവികസേന രക്ഷിച്ചവരിൽ അഞ്ച് പേർക്ക് പരിക്കുണ്ട്. അതേസമയം നാല് പേരെ കാണാനില്ലെന്നും വിവരമുണ്ട്.
കപ്പലിലെ തീ അണക്കാനായിട്ടില്ല. നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകൾ അപകടം നടന്ന ഇടത്തേക്ക് പുറപ്പെട്ടു. 20 ഓളം കണ്ടെയ്‌നർ കടലിൽ വീണിട്ടുണ്ടെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എഞ്ചിനീയർമാരും ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. ന്യൂ മാംഗ്ലൂരിൽ നിന്നുള്ള ഐസിജിഎസ് രാജ്‌ദൂത്, കൊച്ചിയിൽ നിന്നുള്ള ഐസിജിഎസ് അർൺവേഷ്, അഗത്തിയിൽ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി തിരിച്ചുവിട്ടതായി കോസ്റ്റ് ഗാർഡ് അറിയിക്കുന്നു.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ വേണ്ട തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് കപ്പൽ അപകടം ഉണ്ടായത്. ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ ദൂരത്തുമായാണ് അപകടം സംഭവിച്ചിരിക്കുന്നത്. പത്ത് മണിക്കൂർ മുൻപാണ് കപ്പൽ കൊളംബോ തീരത്ത് നിന്ന് യാത്ര തുടങ്ങിയത്. നാളെ രാവിലെ മുംബൈ തീരത്ത് എത്തേണ്ടതായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam