
തിരുവനന്തപുരം: തെക്കൻ കേരളത്തെയും തെക്കുനിന്നുള്ള നേതാക്കളെയും അവഹേളിച്ചുള്ള വിവാദ പരാമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് തലയൂരുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തെക്കിനെ ഇകഴ്ത്താനായി രാമായണം ദുർവ്യാഖ്യാനം ചെയ്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞ കാര്യം മലബാറിലെ നാടൻ കഥയാണെന്നായിരുന്നു വിശദീകരണം. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം, കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകി. അതിങ്ങനെ...
'അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്'- ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് അഭിമുഖത്തിൽ പറയുന്നത്.
മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരാണെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കഴിയാത്തവരെന്നുമുള്ള ധ്വനിയുണ്ടായിരുന്നു കെ സുധാകരന്റെ മറുപടിയിൽ. ഇത് പ്രസക്തമാകുന്നത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നതിനാലാണ്. ഈ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു അഭിമുഖത്തിന്റെപശ്ചാത്തലവും എന്നത്, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ, വായ്പൂട്ടുള്ള സംഘടനാ നേതാവിന്റെ പറയാതെ പറയുന്ന നിലപാടുകളുടെ സൂചനകളായിരുന്നു.
അതേ രീതിയൽ ശശി തരൂരിനെ വിശേഷിപ്പിച്ച പ്രയോഗവും കെപിസിസി പ്രസിന്റിന്റെ വാവിട്ടവയിൽ മറ്റൊന്നാണ്. തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്ന് വിളിക്കുന്ന സുധാകരൻ എഐസിസി തെരഞ്ഞെടുപ്പിൽ തൻറെ മനസാക്ഷി വോട്ട് ഖാർഗെക്കാകുമെന്നും പരസ്യമായി പറഞ്ഞിരുന്നു അഭിമുഖത്തിൽ. ട്രെയിനി എന്ന് വിളിച്ചിട്ടില്ലെന്നാണ് പുതിയ വിശദീകരണം. പക്ഷെ അഭിമുഖത്തിൽ ട്രെയിനി എന്ന് തന്നെയാണ് പരാമർശം.
പികെ കുഞ്ഞാലിക്കുട്ടി എന്ത് കൊണ്ടാണ് സിപിഎമ്മിനോട് നിശ്ശബ്ബദതയെന്ന അഭിമുഖത്തിലെ ചോദ്യത്തിനുള്ള ഉത്തരവും അടുത്ത വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ഡെമോക്ലീസിൻറെ വാളുണ്ടല്ലോ എന്നാണ് മറുപടി. ലീഗ്- യുഡിഎഫ് വിട്ടുപോകുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് പിന്നീടുള്ള വിശദീകരണം. നേതാക്കളെ വടക്കും തെക്കുമായി വിഭജിച്ച് ചരിത്രപരമായ വ്യത്യാസമുണ്ടെന്ന പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായതോടെയാണ് ഖേദപ്രകടനമെത്തിയത്. എന്നാൽ മറ്റ് വിവാദങ്ങളിൽ സ്വശൈലിയിൽ ഒരു വ്യക്തത വരുത്താതെ ഒഴിഞ്ഞുമാറുകയാണ് സുധാകരൻ.