
തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതൽ പദ്ധതികളിൽ സർക്കാരിൻ്റെ കണ്ണായ ഭൂമികൾ സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ ഭൂമി പദ്ധതികളുടെ നടത്തിപ്പിനായി സ്വകാര്യകമ്പനികൾക്ക് പണയപ്പെടുത്തുന്ന രീതിയിൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ വൻ അഴിമതിയാണുള്ളത്.
വഴിയോര വിശ്രമകേന്ദ്രത്തിനായി 30 സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറിന് പുറമേ കോഴിക്കോട് കോർപ്പറേഷൻ ബ്രഹ്മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാൻ്റ് നിർമിക്കാൻ ഇതേ രീതിയിൽ 4 വർഷം മുമ്പ് 28 വർഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികൾക്കെതിരാണെന്നു നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞ് നടന്ന ഇടത് പക്ഷം നയം വ്യക്തമാക്കണം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയണം. ഭൂമി കമ്പനി പണയപ്പെടുത്തിയോ ഇല്ലയോയെന്ന് കോർപ്പറേഷൻ വ്യക്തമാക്കണം. ഭൂമി പണയപ്പെടുത്താൻ അനുമതി നൽകിയശേഷം കമ്പനിയുടെ ആവശ്യപ്രകാരം 7.75 കോടിയുടെ കരാർ എന്തിനു നൽകി ? എൻജിനിയറിംഗ് വകുപ്പ് എതിർത്തിട്ടും 1.23 കോടി രൂപ കോർപ്പറേഷൻ നൽകിയതെന്തിനെന്ന് വ്യക്തമാക്കണം. കോർപ്പറേഷൻ്റെ 12.67 ഏക്കർ ഭൂമിയാണ് വിചിത്രഉത്തരവിലൂടെ കമ്പനിക്ക് നൽകിയിരിക്കുന്നത്. 250 കോടിയുടെ പദ്ധതി ബ്രഹ്മപുരത്തെ വിവിദ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിലും വസ്തുകച്ചവടമാണ് നടക്കാൻ പോകുന്നത്. 51% ഓഹരിയുള്ള ഓക്കിൽ കമ്പനിയുടെ കീഴിൽ റെസ്റ്റ് സ്റ്റോപ്പ്, റിയൽ എസ്റ്റേറ്റ് ട്രസ്റ്റ് എന്നീ രണ്ട് സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ രഹസ്യകരാർ പുറത്ത് വിടണം. ചോദിച്ച 10 ചോദ്യങ്ങളിൽ ഒന്നിന് മാത്രമാണ് കമ്പനി പത്രക്കുറിപ്പിലൂടെ മറുപടി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലേയും കാസർഗോട്ടെയും സ്ഥലങ്ങൾക്ക് സർക്കാർ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. നിശ്ചയിച്ചതിൻ്റെ സർക്കാർ ഉത്തരവ് ഞാൻ പുറത്ത് വിട്ടിട്ടും വകുപ്പ് മന്ത്രിക്കും കമ്പനിക്കും മിണ്ടാട്ടമില്ല. ഇത്തരത്തിൽ ഏതെല്ലാം പദ്ധതിക്ക് ഭൂമി സ്വകാര്യ കമ്പനികൾക്ക് സർക്കാർ നൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. ബിജെപി സർക്കാർ പൊതുമേഖലാ കമ്പനികൾ വിറ്റ് തുലയ്ക്കുമ്പോൾ ഇടത് പക്ഷ സർക്കാർ അതേ പാത പിന്തുടർന്ന് സർക്കാരിൻ്റെ കണ്ണായ ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് പണയം വെയ്ക്കുന്നു. ഇതാണ് ഇടത് പക്ഷ സർക്കാരിൻ്റെ നയമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam