
കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തളളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിൽ ഇന്നും കെഎസ്‍യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്.