ചേർത്തല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ ഇന്ദിരാഗാന്ധി സ്മാരകം തകർത്ത കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫായിരുന്ന ലതീഷ് പി ചന്ദ്രനെയും ആറ് ഡി വൈ എഫ് ഐ പ്രവർത്തകരെയും കോടതി വെറുതെവിട്ടു. ചേർത്തല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിന്റെ വിചാരണാ വേളയിൽ ഭൂരിഭാഗം സാക്ഷികളും കൂറ് മാറിയിരുന്നു. തെളിവുകളുടെ അഭാവം കൂടി പരിഗണിച്ചാണ് കോടതി ഇവരെ വെറുതെ വിട്ടത്. 2013 ഒക്ടോബർ 13 ന് കഞ്ഞിക്കുഴിയിലെ കൃഷ്ണപിള്ള സ്മാരകം തീവെയ്ക്കുന്നതിന് അരമണിക്കൂർ മുൻപാണ് ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തത്.
ഇന്ദിരാഗാന്ധി പ്രതിമ തകർത്തത്തിന്റെ പ്രതികാരമായി കോൺഗ്രസ് പ്രവർത്തകർ കൃഷ്ണപിള്ള സ്മാരകം തീവച്ചു എന്ന് വരുത്താൻ പ്രതികളായ സിപിഎം പ്രവർത്തകർ ശ്രമിച്ചന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൃഷ്ണപിള്ള സ്മാരകം തീവച്ച കേസ് അന്വേഷിച്ച അതേ സംഘമാണ് ഈ കേസും അന്വേഷിച്ചത്.