
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. പരാതിക്കാരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് എറണാകുളം സിജെഎം കോടതി കേസിന്ന് തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നു 2023 ജൂൺ മാസത്തിലെ ദേശാഭിമാനി വാർത്ത ഉദ്ധരിച്ചുള്ള എം വി ഗോവിന്ദന്റെ ആരോപണം. ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞാണ് സുധാകരൻ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എം വി ഗോവിന്ദന് പുറമേ ഇതേ ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനും എതിരെ സുധാകരൻ കേസു കൊടുത്തു.
ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സുധാകരൻ യാത്ര തിരിച്ചതാണെന്നും കേസ് പരിഗണിക്കുന്ന സമയത്ത് എത്താൻ കഴിയാതിരുന്നതാണെന്നും സുധാകരന്റെ അഭിഭാഷകൻ ന്യായീകരിക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അറിയിച്ചു. കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടാണെങ്കിലും കോടതി കേസ് തള്ളിയ നടപടി സുധാകരന് തിരിച്ചടിയായി. എം വി ഗോവിന്ദന് ആശ്വാസവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam