കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആർ എസ് എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുടക്കോടതിയെ അറിയിച്ചത്.
കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി കോടതി മടക്കി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹർജി മടക്കിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ധർമരാജനും സുനിൽ നായിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും ആവശ്യപ്പെട്ടു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആർ എസ് എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.
അതേ സമയം കൊടകരകുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധർമരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊടകര കുഴൽപ്പണ ഇടപാടിൽ ഇടനിലക്കാരനായ ധർമരാജന്‍റെ നീക്കത്തിന് തടയിടാനാണ് പൊലീസ് ശ്രമം. ഹവാല ഇടപാടിലെ പൊലീസ് കണ്ടെത്തലുകളും തുടർ അന്വേഷണസാധ്യതകളും വ്യക്തമാക്കി സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്‍റിന് റിപ്പോർട് നൽകും.
കൊടകര കുഴൽപ്പണ ഇടപാട്: ധർമരാജന് തടയിടാൻ പൊലീസ്, ഇഡിക്ക് ഉടൻ റിപ്പോർട്ട് നൽകും