
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് പോകാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പക്ഷെ സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതൽ ആവശ്യമുണ്ട്.
ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ സംവിധാനങ്ങൾ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു . ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.
മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിര്‍ദ്ദേശം. ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കാൻ നിര്‍ദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം. ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിൽ രോഗബാധ ഒഴിവാക്കാൻ നടപടി എടുക്കും. സര്‍ക്കാര്‍ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചപ. രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങൾ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വിമാനത്താവളങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കും. സിനിമാ ശാലകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam