
കൊച്ചി: സംസ്ഥാനത്ത് ഇന്ന് 24 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ യാത്രക്കാരെ പരിശോധിക്കാൻ നിയോഗിച്ചിരുന്ന സംഘത്തിലെ അംഗത്തിനാണ് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ.
ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ആരോഗ്യ പ്രവർത്തകനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംഘത്തിലുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 30 ന് ആലുവ ജില്ല ആശുപത്രിയിലെത്തി പരിശോധനക്ക് സ്രവം എടുത്തു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഒപ്പമുണ്ടായിരുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കൊവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവുമാണ്. ഇവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4627 ആണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam