ജോലിയുണ്ട്, കൂലിയില്ല; തസ്തിക പോലും ഇല്ലാതെ ദുരിതത്തിൽ ആയിരത്തോളം ജൂനിയർ ഡോക്ടർമാർ

By Web TeamFirst Published Aug 7, 2020, 11:09 AM IST
Highlights

സീനിയർ ഡോക്ടർമാർ ഹാജരാകാത്തതിനാൽ ഇരട്ടിജോലിഭാരം.  ഒരു മാസം പിന്നിട്ടിട്ടും ശമ്പളക്കാര്യത്തിൽ തീരുമാനം ഇല്ല . അവധിയും  അലവൻസുകളും പോലും നിശ്ചയിച്ച് നൽകിയിട്ടില്ലെന്നാണ് പരാതി. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ജൂനിയര്‍ ഡോക്ടര്‍മാടക്ക് ശമ്പളമടക്കം ആനുകൂല്യങ്ങൾ നിശ്ചയിക്കാതെ സർക്കാർ. ഡ്യൂട്ടിക്കെത്തി ഒരു മാസം പിന്നിട്ടിട്ടും കയ്യിൽ നിന്ന് കാശ് മുടക്കി ജോലിയിൽ തുടരേണ്ട ഗതികേടിലാണ് ആയിരത്തോളം ജൂനിയര്‍ ഡോക്ടർമാര്‍. കൊവിഡ് ചികിത്സയുടെ പേരിൽ അധിക ജോലി ഭാരവും ചൂഷണവും ആണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നൽകിയിട്ടുണ്ട്.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 2014 ബാച്ചിൽ പഠനം പൂർത്തിയാക്കിയ 980ലധികം ഹൗസ് സർജന്മാരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ചത്. സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും പ്രധാന ചുമതല ഈ ഡോക്ടർമാർക്കാണ്. സീനിയർ ഡോക്ടർമാർ ഹാജരാകാത്തതിനാൽ ഇവര്‍ക്ക് ഇരട്ടിജോലിഭാരവുമാണ്.  ഒരു മാസം പിന്നിട്ടിട്ടും ശമ്പളക്കാര്യത്തിൽ തീരുമാനവും ആയിട്ടില്ല . അവധിയും  അലവൻസുകളും പോലും നിശ്ചയിച്ച് നൽകിയിട്ടില്ലെന്നാണ് പരാതി. 

എൻഎച്ച്എം താൽക്കാലിക, ദിവസ വേതനക്കാർക്ക്  വേതനം 50,000 ആക്കി വർധിപ്പിച്ച്  റിസ്ക് അലവൻസും പ്രഖ്യാപിച്ചിരുന്നു. അതേസമയം സമാന ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടർമാരുടെ തസ്തിക പോലും വ്യക്തമാക്കിയിട്ടില്ല.  പിന്നീട് തീരുമാനിക്കുമെന്ന് പറഞ്ഞ ഉത്തരവിലും തീരുമാനം എടുത്തിട്ടില്ല. 

click me!