
തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗവും വിപുലമായ സമ്പര്‍ക്ക പട്ടികയും വന്നതോടെ തലസ്ഥാന നഗരം അതീവ ജാഗ്രതയിലേക്ക് . നിയന്ത്രണങ്ങൾ നഗരത്തിൽ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്പെഷ്യൽ ബ്രാഞ്ചും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. നഗരത്തിൽ പൊതു ഗതാഗത മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പന്ത്രണ്ടാം തീയതി മുതൽ ഓട്ടോ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ.
തലസ്ഥാന നഗരത്തിലെ കൊവിഡ് ഭീതിയും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും ചര്‍ച്ചചെയ്യാൻ കലക്ടറ്റേറ്റിൽ അവലോകന യോഗം ചേര്‍ന്നു. ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ടവരെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് വരികയാണെന്ന് കളക്ടേറ്റിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി കടകംപള്ളി പറഞ്ഞു.
സമ്പർക്ക പട്ടിക തയ്യാറാക്കൽ ബുദ്ധിമുട്ടാണ്. നിയന്ത്രങ്ങൾ ലംഘിച്ച് സമരങ്ങൾ തലസ്ഥാന നഗരത്തിൽ അനുവദിക്കില്ല. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനം. നഗരത്തിലേക്കുള്ള ചില വഴികൾ അടക്കും. മുഴുവൻ നഗരം കണ്ടെയ്‌മെന്റ് സോണ് ആയി മാറില്ലെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam