മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുന്നത് നിയന്ത്രിക്കണം; സർക്കാരിന് ഐഎംഎയുടെ മുന്നറിയിപ്പ്

By Web TeamFirst Published May 25, 2020, 12:31 PM IST
Highlights

വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ടെന്നും സർക്കാർ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും. തീവ്ര ബാധിത മേഖലകളിൽ നിന്ന് വരുന്നതിന് നിയന്ത്രണം ഏ‍‌ർപ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ടെന്നും സർക്കാർ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഐഎംഎ വ്യക്തമാക്കി. 

കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സംസ്ഥാനസർക്കാർ മറച്ചുവയ്ക്കുന്നതായും ഐഎംഎ ആരോപിക്കുന്നു. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ല. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ഐഎംഎ വിമർശനം ഉന്നയിച്ചത്.

കൊവിഡ്  നിർണ്ണായകഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് സർക്കാരിനെ പല കാര്യങ്ങളിലും വിമർശിച്ചുകൊണ്ട് ഐഎംഎയുടെ കത്ത്. ചികിത്സാരീതികൾ, രോഗികളുടെ വിവരങ്ങൾ, രോഗവ്യാപനം എന്നീ വിവരങ്ങൾ പല തവണ ഐഎംഎ ആവശ്യപ്പെട്ടിട്ടും നൽകിയില്ല, ഇത്തരം വിവരങ്ങൾ സംസ്ഥാനത്തെ ഡോക്ടർ സമൂഹത്തിന് ലഭ്യമാക്കണം, സർക്കാർ തന്നെ ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

വീട്ടിലെ നിരീക്ഷണത്തിൽ പിഴവുണ്ടായാൽ സമൂഹവ്യാപനത്തിന് വഴിവയ്ക്കും. അതുകൊണ്ട് സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിർബന്ധിത നിരീക്ഷണം ഉറപ്പാക്കണം. ഹോട്ട്സ്പോട്ടുകളിൽ നിന്നുളളവരുടെ തിരിച്ചുവരവ് നിയന്ത്രിക്കണം. ആരോഗ്യപ്രവർത്തകർക്ക് രോഗംബാധിക്കുന്നത് ഗൗരവതരമാണ്. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

click me!