
തിരുവനന്തപുരം: സംസ്ഥാനത്ത് ബുക്കിങ് സംവിധാനം തയ്യാറായാല്‍ ബിവറേജസ് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ക്ലബുകളില്‍ മദ്യവും ഭക്ഷണവും നല്‍കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ വരില്ലെന്ന് ഉറപ്പുവരുത്തി മെമ്പര്‍മാര്‍ക്ക് ഭക്ഷണവും മദ്യവും മെമ്പര്‍മാര്‍ക്ക് മാത്രം വിതരണം ചെയ്യാമെന്ന നിബന്ധനയോടെയാണ് അനുമതി.
ബിവറേജുകളും ബാറുകളും തറക്കാനും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനായുള്ള ആപ്ലിക്കേഷന്‍ ശരിയായാല്‍ മദ്യശാലകള്‍ തുറക്കുമ്പോള്‍ ശാരീരിക അകലം കര്‍ശനമായി പാലിക്കണം. അതോടൊപ്പം തന്നെ ബാറുകളില്‍ നിന്ന് കൗണ്ടര്‍ വഴി മദ്യവും ഭക്ഷണവും വില്‍പ്പന നടത്താം. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ബുധനാഴ്ച മദ്യശാലകള്‍ തുറക്കുമോയെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയല്ല. അതേസമയം മദ്യശാലകൾ ബുധനാഴ്ച തന്നെ തുറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാളുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവായില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം.
ഇതാണ് പൊസീറ്റീവായ ജില്ല തിരിച്ചുള്ള കണക്ക്. ഈ 29 പേരിൽ 21 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതൊരു ആരോഗ്യപ്രവർത്തകയാണ്. 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.630 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്.
69730 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെഗറ്റീവാണ്. സെൻ്റിനൽ സർവലൈൻസിൻ്റെ ഭാഗമായി ശേഖരിച്ച 5154 5085 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേർത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam