രണ്ടാം എൽഡിഎഫ് സർക്കാർ 200 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 100 പാലങ്ങൾ എന്ന ലക്ഷ്യം മറികടന്ന്, 2000 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 200 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. 2021 ൽ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചതെന്ന് മന്ത്രി പറയുന്നു. പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ യാത്രയിൽ കൂടെനിന്ന എല്ലാവരോടും മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്‍റെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പാലങ്ങൾ പൂർത്തീകരിച്ചത്. സമയബന്ധിതമായി നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്തുകയും ചെയ്തു. നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമായ പാലങ്ങളുടെ എണ്ണമാണ് 200 എന്ന് മന്ത്രി പറഞ്ഞു.