
കാസർകോട്: സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ എന്ന വ്യാജേന ആണ് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്നതെന്ന് കാസർകോട് എസ്പി സാബു. അര കിലോ പഞ്ചസാരയും അരകിലോ തക്കാളിയും മാത്രം വാങ്ങികൊണ്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുമിച്ച് വാങ്ങണം. പിന്നീട് ഒരാഴ്ച കഴിഞ്ഞേ പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന് കാസർകോട് എസ്പി സാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭക്ഷ്യ വസ്തുകൾ ഓൺലൈൻ ആയി ഓർഡർ നൽകുന്നതിന് സംവിധാനം കൊണ്ടുവരും എന്നും എസ്പി സാബു അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി നടപ്പിലാക്കുമെന്നും പ്രവാസികൾ നിയമം ലംഘിച്ചാൽ പാസ്പോർട്ട് പിടിച്ചുവെക്കുമെന്നും എസ്പി സാബു മുന്നറിയിപ്പ് നൽകി.
നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ രണ്ട് കൊവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതുഇടങ്ങളിലേക്ക് എത്തുകയും ആളുകളുമായി ഇടപഴകുകയും ചെയ്ത രണ്ട് പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദ്ദേശമുണ്ട്.
Also Read: 'വീട്ടിൽ പോയേ', ലോക്ക് ഡൌണിൽ പുറത്തിറങ്ങിയവരെ ഓടിച്ച് കളക്ടർമാരും പൊലീസും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam