
വയനാട് : കൊവിഡ് (Covid 19) അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൊവിഡിന്‍റെ മൂന്നാം തരംഗത്തിൽ വയനാട്ടിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്സിൻ നിർബന്ധമാണ്. ചെക്ക്പോസ്റ്റുകളിൽ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണം. ചെക്ക്പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും.
കർണാടക അതിർത്തികളായ ബാവലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക്പോസ്റ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും യാത്ര പാസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിലും കൊവിഡ് വ്യാപനം തീവ്രമാണ്. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ദിവസവുമെത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam