ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തിൽ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു
പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും അധികം പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ കൂടുതൽ പേരുടെ സാംപിൾ പരിശോധനാ ഫലം ഇന്ന് വരും. 40 പേരുടെ ഫലമാണ് വരാനുള്ളത്. ഇക്കൂട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ ഫലം നിർണായകമാണ്.
1239 പേർ ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. അഞ്ച് പേരെ കഴിഞ്ഞ ദിവസം ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി തല അവലോകന യോഗം ഇന്ന് കളക്ടറേറ്റിൽ ചേരും.
ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തിൽ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവരെ കുറ്റപ്പെടുത്താൻ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് ശരിയല്ലെന്നും രാജു എബ്രഹാം വിശദീകരിച്ചു.
പലതവണ വിമാനത്തിൽ ഫോം പൂരിപ്പിച്ച് നൽകണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിച്ചില്ല. ഖത്തറിൽ നിന്ന് വന്നെന്ന് പറഞ്ഞാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് പുറത്ത് കടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വന്നവരോടും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇറ്റലിയിൽ നിന്നെത്തിയവര്‍ ചെയ്തത്.
ആയിരത്തിലധികം ആളുകളുമായി അവര്‍ അപ്പോഴേക്കും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടൽ കാരണമാണ് രോഗ വ്യാപനം ഇത്രയെങ്കിലും പിടിച്ച് നിര്‍ത്താനായതെന്നും റാന്നി എംഎൽഎ രാജു എബ്രഹാം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടിയാണ് ഇന്നലെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.